പാലാ രൂപതയുടെ ദ്വിതീയ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് നാളെ നൂറാം പിറന്നാള്‍. ആത്മീയതയുടെ നിറവില്‍ പ്രാര്ഥാനാരൂപിയില് തെളിമയാര്‍ന്ന മനസോടെ പിതാവ് ഏവരുടെയും നന്മ കാംക്ഷിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ സമ്പന്നമായ അറിവനുഭവങ്ങള്‍ തികഞ്ഞ തുറവിയില്‍ വലിയപിതാവിനു പങ്കുവയ്ക്കാനേറെയുണ്ട്. അധ്യാപകന്, വൈസ് റെക്ടര്‍, റെക്ടര്‍ ചുമതലകള്‍ക്കു ശേഷം ബിഷപ്പായി. വിശ്വാസികളുടെ എണ്ണത്തിലും ദൈവവിളിയുടെ സമൃദ്ധിയിലും സമ്പന്നമായ പാലാ രൂപത അനേകം രൂപതകള്‍ക്കു തണലും കരുതലുമൊരുക്കി. മുഖംപോലെ പ്രശോഭമായ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ദീപികയോടു സംസാരിക്കുന്നു.
► നൂറായുസിന്റെ രഹസ്യം
ആയുസും ആരോഗ്യവും ദൈവാനുഗ്രഹം മാത്രം. 68 വര്‍ഷത്തെ പൗരോഹിത്യജീവിതം. 1973 മുതല്‍ മേല്പ്പട്ടക്കാരനായി 23 വര്‍ഷം. വലിയ പ്രശ്ന-പ്രതിസന്ധികളില്ലാതെ ശുശ്രൂഷാ ജീവിതം പൂര്‍ത്തിയാക്കി 2004ല്‍ വിരമിക്കാനായി. കൂടെ പറയണമല്ലോ, കുടുംബത്തില്‍ ഏറെപ്പേര്‍ക്കും ദൈവം നല്ല ആയുസ് തന്നു. അപ്പന് 104 വയസിലും വല്യപ്പന് 99 വയസിലുമാണ് മരിച്ചത്. ജീവിതത്തിലെ നിഷ്ഠയും പ്രാര്‍ഥനയും ഭക്ഷണവും പ്രധാന ഘടകമാണ്. മുന്‍പൊക്കെ പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് രാത്രി വൈകുവോളം ജോലികള്‍ ചെയ്തിരുന്നു. ശുശ്രൂഷാജീവിതകാലത്ത് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ല. ഭക്ഷണത്തില്‍ എന്നും മിതത്വം പാലിക്കുന്നു. ദീപിക മുടങ്ങാതെ വായിക്കും. സമയം കിട്ടുമ്പോള്‍ ദൈവശാസ്ത്ര ഗ്രന്ഥങ്ങളും.
► മേല്പ്പട്ട ശുശ്രൂഷയെപ്പറ്റി
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവാണ് പാലാ രൂപതയുടെ ശില്പി. സെന്റ് തോമസ് കോളജും ബിഷപ്സ് ഹൗസും സെന്റ് തോമസ് കത്തീഡ്രലും പിതാവ് ഏറെ ക്ലേശകരമായി നിര്‍മിച്ചു. പിതാവിന്റെ നിര്മിതികളില് ചായം പൂശാനുള്ള ജോലിയേ എനിക്കു ബാക്കിയുണ്ടായിരുന്നുള്ളൂ. ഞാന്‍ അതേ ചെയ്തിട്ടുമുള്ളൂ. വാക്കുകള്‍ക്കൊണ്ട് വിവരിക്കാനാവാത്ത കഠിനാധ്വാനിയായിരുന്നു വയലില്‍ പിതാവ്. ത്യാഗോജ്വമായിരുന്നു ശുശ്രൂഷ. അപാരമായ ദിശാബോധമുള്ള വ്യക്തിത്വം. അദ്ദേഹത്തോടൊപ്പം കഴിയാനായത് വലിയ ഭാഗ്യവും കൃപയും.
► എംഎക്കാരന്‍ സെമിനാരിയിലേക്ക്
ധന്യമായ ഓര്‍മകളാണ് എന്റെ സെമിനാരി ജീവിതം. ബാല്യത്തില്‍ ഞാന്‍ വൈദികനായിത്തീരുമെന്നു ഒരിക്കലും പ്രതീക്ഷിരുന്നില്ല. എസ്ബി കോളജില്‍ ഇന്റര്‍മീഡിയറ്റും ട്രിച്ചി സെന്റ് ജോസഫ്സ് കോളജില്‍ ബിഎയും ചെന്നൈ ലയോള കോളജില്‍ എംഎയും കഴിഞ്ഞ് 22-ാം വയസിലാണ് ദൈവവിളി അറിഞ്ഞ് ചങ്ങനാശേരി മൈനര്‍ സെമിനാരിയിലേക്കു പോയത്. മാര്‍ ജയിംസ് കാളാശേരി പിതാവാണ് മൈനര്‍ സെമിനാരിയില്‍ പ്രവേശനം തന്നത്. പൗരോഹിത്യജീവിതത്തില്‍ ഒരു ദിവസംപോലും ഞാന്‍ ഇടവക വികാരിയായിരുന്നിട്ടില്ല. റോമില്‍ ഉപരിപഠനത്തിനുശേഷം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ മൂന്നു വര്‍ഷം അധ്യാപകനായി. പിന്നീട് റോമില്‍ നാലു വര്‍ഷം വൈസ് റെക്ടറായി. മടങ്ങിവന്ന് നാലു വര്‍ഷം വടവാതൂരില്‍ റെക്ടറായി. പിന്നീടാണ് 1973ല്‍ പാലാ സഹായമെത്രാനായത്.
► പാലായുടെ പുണ്യം
പാലാ രൂപത ദൈവവിളിയുടെ വിളനിലമാണ്. ആഗോളസഭയില്തന്നെ ദൈവവിളിയില്‍ പാലാ ഒന്നാമതാണ്. അല്‍ഫോന്‍സാമ്മയും തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ഉള്‍പ്പെടെ വിശുദ്ധരുടെ സാമിപ്യം. മെത്രാന്‍പദവിയില്‍ ഞാന്‍ 752 ഡീക്കൻമാർക്കു പൗരോഹിത്യപട്ടം നല്‍കിയിട്ടുണ്ട്. പാലാ രൂപതയില്‍നിന്നു മിഷനില്‍ ഉള്‍പ്പെടെ ഒരു വര്‍ഷം മാത്രം 200 പേര് വൈദിക പട്ടം സ്വീകരിച്ച കാലമുണ്ട്. ഏറ്റവുമധികം മെത്രാന്മാരും പാലായില്‍നിന്നാണ്. ഇവിടെനിന്നുള്ള ഒരു വൈദികനില്ലാത്ത ഒരു രൂപതയും ഇന്ത്യയിലില്ല. ലോകമെമ്പാടും പാലായില്‍നിന്നുള്ള സമര്‍പ്പിതരുടെ സാന്നിധ്യമുണ്ട്. മെത്രാനായിരിക്കെ മഹിമയും വിശുദ്ധിയുമുള്ള ഒട്ടേറെ വൈദികരും സന്യസ്തരും ഒപ്പമുണ്ടായിരുന്നത് എനിക്ക് ബലവും ധൈര്യവും പകര്‍ന്നു.
► വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്
ആത്മീയ ശുശ്രൂഷയില്‍ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനെ പ്രത്യേകം ഓര്‍മിക്കുന്നു. എനിക്കു രാമപുരം പള്ളിയില്‍ മാമോദീസ നല്‍കിയത് അമ്മയുടെ അമ്മാവനായിരുന്ന കുഞ്ഞച്ചനാണ്. കുഞ്ഞച്ചന്റെ മൃതസംസ്കാരം നടത്താന്‍ നിയോഗമുണ്ടായതും എനിക്കാണ്. 1973ല്‍ ഞാന്‍ സഹായമെത്രാനായി രണ്ടു മാസം കഴിഞ്ഞായിരുന്നു അത്. അന്ന് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് നാഗാലാന്‍ഡില്‍ ഒരു മെത്രാഭിഷേകത്തിനു പോയ സാഹചര്യത്തിലാണ് കുഞ്ഞച്ചന്റെ മൃതസംസ്കാരം ഞാന്‍ നടത്തിയത്. ചെറുപ്പത്തില്‍ അമ്മവീട്ടില്‍ പോകുമ്പോഴൊക്കെ അദ്ദേഹത്തെ കാണുകയും ഉപദേശം തേടുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. കുഞ്ഞച്ചനെ ധന്യനായി പ്രഖ്യാപിച്ചതിനും അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയതിനും കബറിടങ്ങള്‍ തുറന്നതിനും സാക്ഷ്യം വഹിക്കാനായി.
► വിശുദ്ധ അല്‍ഫോന്‍സാമ്മ
ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം യാചിക്കാത്തവര്‍ ഉണ്ടാകില്ല. 2014 ഫെബ്രുവരിയില്‍ പാലായില്‍ സിബിസിഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാ ബിഷപ്പുമാരും മുന്‍പേ പറഞ്ഞ താത്പര്യമായിരുന്നു അൽഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ ക്രമീകരണം ഒരുക്കണമെന്ന്. രാജ്യത്തെ എല്ലാ കത്തോലിക്കാ ബിഷപ്പുമാരും ഒരുമിച്ച് വിശുദ്ധയുടെ കബറിട ചാപ്പലില്‍ മുട്ടുകുത്തിയത് വലിയ അനുഭവമായിരുന്നു. എല്ലാ രൂപതകളിലേക്കും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് കൊടുത്തയയ്ക്കാനും സാധിച്ചു.
► സ്വാധീനിച്ചവര്‍
ഏറ്റവും സ്വാധീനിച്ച വ്യക്തികളിലൊരാള്‍ കഠിനാധ്വാനിയും തികഞ്ഞ വിശ്വാസിയുമായ എന്റെ വല്യപ്പനായിരുന്നു. പാലാ സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ മോണ്‍. ജോസഫ് കുരീത്തടം അച്ചനുമായുണ്ടായിരുന്ന ആത്മബന്ധം ആഴമേറിയതായിരുന്നു. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനെ ഒരിക്കലും മറക്കാനാവില്ല. മൈനര്‍ സെമിനാരിയില്‍ അദ്ദേഹം എന്റെ സ്പിരിച്വല്‍ ഫാദറായിരുന്നു. പിന്നീട് അദ്ദേഹം പാലാ രൂപതയില്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഹെഡ്മാസ്റ്ററായി.
തലശേരിയില്‍ മെത്രാനായ ശേഷവും മാതൃരൂപതയായ പാലായുമായുള്ള ആത്മബന്ധം തുടര്‍ന്നു. തലശേരി രൂപതയെ പിതാവ് പടുത്തുയര്‍ത്തിയതിനു പിന്നിലെ അധ്വാനവും സഹനവും വാക്കുകളില്‍ വിവരിക്കാനാവില്ല. ആദ്യഘട്ടത്തില്‍ അക്രൈസ്തവനായ ഒരാളുടെ ഭവനത്തിലാണ് പിതാവ് താമസിച്ചത്. ഒരു ഭവനം ലഭിക്കാന്‍ ഏറെ ആഗ്രഹിച്ചിരിക്കെയാണ് 1957ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ വീട് വള്ളോപ്പിള്ളി പിതാവിന് നല്‍കാമെന്നു പറഞ്ഞത്. ഒന്നര ലക്ഷം രൂപയ്ക്ക് തലശേരി കടല്‍ത്തീരത്ത് കൃഷ്ണയ്യരുടെ കുടുംബം വക ഏഴ് ഏക്കറോളം സ്ഥലവും വീടും പിതാവ് സ്വന്തമാക്കി. അങ്ങനെ തലശേരി രൂപതയ്ക്ക് ആസ്ഥാനമുണ്ടായി. ഏറെപ്പേരുടെ സഹായത്താല്‍ വയനാട്ടില്‍ ഉള്‍പ്പെടെ പിതാവ് ആസ്തി വകകള്‍ സമാഹരിച്ചു.
കുടിയേറ്റക്കാരുടെ സഹന-സാഹസ ജീവിതത്തില്‍ പിതാവ് താങ്ങും തണലുമായി ഒപ്പം നിന്നു. മലയോരങ്ങളില്‍ അനേകം ദേവാലയങ്ങളും സ്കൂളുകളും സ്ഥാപനങ്ങളും തുടങ്ങി. ജീപ്പിലായിരുന്നു യാത്രകള്‍. പില്ക്കാലത്ത് മാനന്തവാടി, താമരശേരി രൂപതകള്‍ സ്ഥാപിതമായപ്പോള്‍ അവിടെ ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ആത്മീയതയില്‍ അടിയുറച്ച വിശുദ്ധ ജീവിതമായിരുന്നു വള്ളോപ്പള്ളി പിതാവിന്റേത്.
► കൃഷിയോടുള്ള കന്പം
ഇലഞ്ഞിയിലെ കാർഷിക കുടുംബാംഗമെന്ന നിലയിൽ കൃഷി ചെയ്യുന്നതും കാണുന്നതും എനിക്കെന്നും ഇഷ്ടമാണ്. മാവും പ്ലാവും നാരകവും പേരയുമൊക്കെ നടുന്നതിൽ ഏറെ സന്തോഷം. ഇഞ്ചിയും കുരുമുളകും കപ്പയുമായിരുന്നല്ലോ മുൻകാലങ്ങളിൽ നമ്മുടെ മൂലധനം. പാലാ ബിഷപ്സ് ഹൗസിനു മുന്നിൽ, മനോഹര ശിഖരങ്ങളുമായി ഫലം നിറഞ്ഞ് അഴകു വിരിയിക്കുന്ന രണ്ടു കൂറ്റൻ മാവുകളും 1983ൽ ഞാൻ പറഞ്ഞു നട്ടതാണ്. അരമനവളപ്പിലെ ഒട്ടേറെ മരങ്ങൾ നട്ടു പരിപാലിക്കാനായതിൽ സന്തോഷമുണ്ട്. പറത്താനത്തുള്ള രൂപതയുടെ എസ്റ്റേറ്റിൽ ശെമ്മാശ്ശന്മാരെ കൂട്ടി മുന്‍പൊക്കെ ഒരാഴ്ചയോളം താമസിച്ചിരുന്നു. അവർക്കൊപ്പം തോട്ടത്തിൽ കിളച്ചും വാരിയും നട്ടും നനച്ചും പണിയെടുക്കുക വലിയ സംതൃപ്തി പകരുന്ന അനുഭവമാണ്.
പ്രീഡിഗ്രി പഠനകാലത്ത് വീട്ടിൽ തേങ്ങായിടീലിന്റെ ചുമതമല എനിക്കായിരുന്നു. നാനൂറോളം തെങ്ങുകളിൽ നന്നായി ഫലമുണ്ടായിരുന്നു. ഒരിക്കൽ തേങ്ങയ്ക്കൊപ്പം രണ്ടു കരിക്കുമായാണ് പണിക്കാർക്കൊപ്പം ഞാൻ വീട്ടിലെത്തിയത്. എന്തിനാണ് കരിക്ക് വെട്ടിയതെന്ന് ചോദിച്ച് അമ്മ നന്നായി ശാസിച്ചു. വഴക്കു കേട്ടതിനു പിന്നാലെ വാക്കത്തിയെടുത്ത് കരിക്കിൽ വെട്ടിയത് എന്റെ ഇടതു ചൂണ്ടുവിരലിൽ. വിരൽ മുറിഞ്ഞുപോയിരുന്നെങ്കിൽ ഒരുപക്ഷേ സെമിനാരി പ്രവേശനവും മുടങ്ങിയേനെ. ഒരു മുതലും വിളവും നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യരുതെന്നത് പഴമക്കാരുടെ നിഷ്ഠയായിരുന്നു. ധൂർത്ത് അവരുടെ ജീവിതത്തിൽ ഇല്ലായിരുന്നു.
► ഇഷ്ടപ്പെട്ട തിരുവചനം
വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയരോടു പറഞ്ഞ “ക്രിസ്തുവിനെപ്രതി അവനിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം സഹിക്കാനും നിങ്ങൾക്ക് അനുവാദം ലഭിച്ചിരിക്കുന്നു” എന്ന വചനം ഏറെ അർഥവത്താണ്. സഹനമില്ലാതെ ജീവിതത്തിന് അർഥമില്ല. പല തലങ്ങളിൽ സഹിക്കുകയും വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന അനേകർ ചുറ്റുമുണ്ട്. ആശ്വാസം തേടി വന്നവരെയെല്ലാം ആഗ്രഹം പോലെ സഹായിക്കാനാകാതെ വന്നപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പങ്കുവയ്ക്കാനും അറിഞ്ഞു സഹായിക്കാനും സാധിക്കുന്നതിലാണ് ക്രിസ്തീയത. വിശപ്പ് അറിഞ്ഞിട്ടില്ലെങ്കിലും വിശക്കുന്ന അനേകർ ചുറ്റുമുണ്ടെന്നു മനസിലാക്കുന്നു. എന്റെ ബാല്യത്തിൽ ഒരു നേരത്തെ ഭക്ഷണം തേടി വരുന്ന പാവപ്പെട്ടവരെ കണ്ടിട്ടുണ്ട്. ചോറിൽ കഞ്ഞിവെള്ളവും പുളിശേരിയും ഒഴിച്ചുകൊടുക്കുന്പോൾ അവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും മറന്നിട്ടില്ല. ഒരു നേരം ഭക്ഷണം കൊടുത്താൽ തീരുന്നതല്ല ദാനധർമം. വിശന്ന് ഒരാൾ എത്ര നേരം കയറിവന്നാലും കൊടുക്കുന്നതാണ് പുണ്യം. ഏറ്റവും അനുഗ്രഹം കിട്ടുന്ന പുണ്യമാണത്.
► നാളെയെക്കുറിച്ച്
ഓരോരോ കാലങ്ങളിൽ രൂപതകളും ബിഷപ്പുമാരും സന്യസ്തസമൂഹങ്ങളും തുടങ്ങുന്ന സംരംഭങ്ങൾ പിൽക്കാലത്ത് സമുദായത്തിനും സമൂഹത്തിനും വലിയ കരുതലായി മാറുമെന്നതാണ് അനുഭവം. തുടക്കത്തിൽ പല തലങ്ങളിൽ വിമർശനങ്ങളും എതിർപ്പുകളും ആക്ഷേപങ്ങളും ഉണ്ടായേക്കാം. സെബാസ്റ്റ്യൻ വയലിൽ പിതാവ് തോർത്തുമുണ്ടുടുത്ത് തലയിൽ കല്ലും മണ്ണും ചുമന്ന് വിയർത്തു പണിതുണ്ടാക്കിയതാണ് പാലാ സെന്റ് തോമസ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. എത്രയോ തലമുറകളുടെ ജീവിതത്തെ അത് കരുപ്പിടിപ്പിച്ചു. സെന്റ് തോമസ് കോളജിന്റെ ഉദ്ഘാടനത്തലേന്ന് വൈകുന്നേരമാണ് പാലാ രൂപത സ്ഥാപിച്ചും ഫാ. സെബാസ്റ്റ്യൻ വയലിലിനെ പ്രഥമ മെത്രാനായി നിയോഗിച്ചുമുള്ള മാർപാപ്പയുടെ കൽപനയെത്തുന്നത്. ഉത്തരവ് വായിച്ചശേഷം അത് തലച്ചുവട്ടിൽ വച്ച് അച്ചൻ കോളജ് വരാന്തയിൽ കിടന്നു. പകൽ അധ്വാനത്തിന്റെ ക്ഷീണത്തിൽ വേഗം ഉറങ്ങിപ്പോയി.